ഒറ്റകരിമ്പനയിൽ കാറ്റുറഞ്ഞ
അമാവാസിയിലാണ്
അവൾ വീണ്ടും ഋതുമതിയായതും
പാലപ്പൂമണംചുരത്തി
കാടിറങ്ങിയതും!
കറുത്തഷ്ടമിയെക്കുറിച്ചു
പതംപറഞ്ഞ മുത്തശ്ശി
മച്ചിലമ്മയുടെ തിരിനീട്ടി
ഗോവണിയിറങ്ങി
വടക്കിനിയിലെ വിളക്കെടുത്തു
പായവിരിക്കുമ്പോഴേക്കും
കിഴക്കേമാനത്തൊരു
കൊള്ളിയാൻ മിന്നി!
നനഞ്ഞ മണ്ണിന്റെ
നനുത്ത ഗന്ധത്തിൽ
മനം കുളിർത്തു മാലോകരുറങ്ങുമ്പോൾ
കാടിറങ്ങി, ചുരംതാണ്ടിയവൾ
വടക്കുംനാഥന്റെ പൂരപ്പറമ്പിലെ ഞാവൽച്ചോട്ടിലിരുന്നു
വെറ്റിലയിൽ നീറ് തേക്കുകയായിരുന്നു!
വടക്കേച്ചിറയിലെ കെട്ടഴിച്ചു
താറുടുത്തു, ചിലമ്പണിഞ്ഞു
ശ്രീകുരുംബയുടെ മണ്ണിലേക്ക്ചുവടുവെച്ചതും
കിഴക്കേ നിലപാടുതറയിലിരുന്നു
മുടിയുലർത്തിയതും
മഞ്ഞൾ പൂശിയതും
വസൂരിമാലയും,
കാലൻകൊഴിയുമറിഞ്ഞില്ല!
നേരംപുലർന്നു
നാടുണരുംമുൻപേ
അരക്കൊപ്പം വെള്ളത്തിൽ
ആർത്തവരക്തം കഴുകി
താറുണക്കി, ചിലമ്പഴിച്ചു
തിരുവഞ്ചെയ്കളംവിട്ടവൾ
ചിലപ്പതികാരത്തിലെ
മധുരയിലേക്ക് നാടുനീങ്ങി !
By. ഷിഹാബ് ഇബ്രാഹിം
No comments:
Post a Comment